വാഷിംഗ്ടണ്‍: ട്രംപ് യുഗത്തിന് വിട നല്‍കി അമേരിക്കയില്‍ പുതുയുഗ പിറവി. രാജ്യത്തെ 46-ാം പ്രസിഡന്റ് ആയി ജോ ബൈഡന്‍ അധികാരത്തിലേറി. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലാണ് പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്‌സ് ആണ് ബൈഡന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

ഒരു നൂറ്റാണ്ടിലേറെയായി ബൈഡന്‍ കുടുംബത്തിന് ഒപ്പമുള്ള ബൈബിളില്‍ കൈവെച്ചായിരുന്നു ബൈഡന്റെ സത്യപ്രതിജ്ഞ. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡന്‍. 78 വയസാണ് അദ്ദേഹത്തിന്.

അമേരിക്കയുടെ 231 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയും ആഫ്രോ ഏഷ്യന്‍ വംശജയുമാണ് കമലാ ഹാരിസ്.യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല ഹാരിസ്. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പില്‍ 538 ഇലക്ടറല് വോട്ട് നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബൈഡന്‍ അമേരിക്കയുടെ അമരത്തെത്തുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായിരുന്ന ട്രംപിന് 232 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്.
തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും അവസാനം വരെ തോല്‍വി സമ്മതിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. ഇതോടെ കാപിറ്റോള്‍ മന്ദിരം ട്രംപ് അനുകൂലികള്‍ ആക്രമിക്കുന്നതുള്‍പ്പെടെയുള്ള വിചിത്രമായ പല സംഭവങ്ങള്‍ക്കും അമേരിക്ക സാക്ഷ്യം വഹിച്ചിരുന്നു. അതേസമയം കാപിറ്റോള്‍ കാലപത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ സാധ്യത മുന്നില്‍ കണ്ട് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.
രാജ്യത്തെ പതിവുകളും പലതും തെറ്റിച്ച് കൊണ്ടായിരുന്നു സ്ഥാനമൊഴിയുന്ന ട്രംപിന്റെ വൈറ്റ് ഹൗസ് പടിയിറക്കം. നിയുക്ത പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പങ്കെടുക്കുന്നതാണ് രാജ്യത്തെ കീഴ്വഴക്കം. അതിന് ശേഷം വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നതും സ്ഥാനമൊഴിയുന്ന പ്രസിഡന്റാണ്. ഇതൊന്നും പാലിക്കാന്‍ തയ്യാറാകാതെയായിരുന്നു ട്രംപ് ഫ്‌ലോറിഡയിലേക്ക് തിരിച്ചത്.