തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അഴിമതിയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഇഎംസിസി ഡയറക്ടറും ഫിഷറീസ് ഡയറക്ടറുമാണ് ചിത്രത്തില്‍. എന്തിനാണ് ഈ ചർച്ച എന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത് പ്രകാരമാണ് കമ്പനി കേരളത്തിലേക്ക് വന്നത് എന്ന് വ്യക്തമാക്കുന്ന രേഖകളും അദ്ദേഹം പുറത്തുവിട്ടു. ആരെ കബളിപ്പിക്കാനാണ് മന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഫിഷറീസ് മന്ത്രി ഇഎംസിസിയുമായി ന്യൂയോർക്കിൽ ചർച്ച നടത്തിയോ എന്നതിന് സർക്കാർ മറുപടി പറയണം. ഇല്ല എന്നാണെങ്കിൽ കൂടുതൽ തെളിവുകൾ പുറത്തുവിടും. സർക്കാരിൻ്റെ മറ്റ് തട്ടിപ്പുകൾ പോലെ സംശയത്തിൻ്റെ മുന നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മന്ത്രിമാർ ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
