THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊച്ചിയുടെ ശാപമായ ഗതാഗത കുരുക്കഴിഞ്ഞു, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചിയുടെ ശാപമായ ഗതാഗത കുരുക്കഴിഞ്ഞു, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചിയുടെ ഗതാഗതക്കുരുക്ക് അഴിയുന്നു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. രാവിലെ 9.30ന് വൈറ്റില മേല്‍പ്പാലം തുറന്നു. കുണ്ടന്നൂര്‍ മേല്‍പ്പാലം 11 മണിക്കാണ് തുറക്കുക. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. 2017 ഡിസംബറിലാണ് വൈറ്റില പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെ മറികടന്ന് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന് നല്‍കിയ വി ഫോര്‍ കൊച്ചിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ചിലര്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കുകയാണെന്നും അത് ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

adpost

വൈറ്റിലയില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി 2017 ഓഗസ്റ്റ് 31 ന് നല്‍കി. 2017 സെപ്തംബറില്‍ പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചു. 2017 നവംബര്‍ 17 ന് 78.36 കോടി നിര്‍മ്മാണച്ചെലവ് ക്വാട്ട് ചെയ്ത ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചു. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉപകരാര്‍ നല്‍കിയ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല.

adpost

2017 ഡിസംബര്‍ 11 ന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അന്നേ ദിവസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററും നീളമുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്റെ ആകെ നീളം 720 മീറ്റര്‍. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളും പാലത്തിനുണ്ട്.

ഫ്‌ളൈഓവറിന് മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാം.

പൈല്‍ ഫൗണ്ടേഷന്‍ നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളൈഓവറിന് 34 പിയര്‍, പിയര്‍ ക്യാപ്പുകള്‍ എന്നിവ വീതവും 116 പ്രീസ്‌ട്രെസ്ഡ് ഗര്‍ഡറും നല്‍കിയിരിക്കുന്നു. ഇതിന് മുകളില്‍ ആര്‍സിസി ഡെക്ക് സ്ലാബ് ആണുള്ളത്. ഇതിന് മുകളില്‍ മസ്റ്റിക് അസ്ഫാള്‍ട്ട് നല്‍കി ഉപരിതലം ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് കോണ്‍ക്രീറ്റ് നല്‍കി ഉപരിതലം ഗതാഗത യോഗ്യമാക്കിയിരിക്കുന്നു. രണ്ട് അപ്രോച്ച് റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ ആവശ്യമായ ഫിനിഷിംഗും നല്‍കിയിട്ടുണ്ട്. ഫ്‌ളൈഓവറിന് ഇരുവശത്തും ഓട്ടോമാറ്റിക് ലൈറ്റിംഗും ട്രാഫിക് സേഫ്റ്റി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫ്‌ളൈഓവറിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച് ടൈല്‍ പാകി ഗതാഗതയോഗ്യമാക്കിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com