തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പരാതി തള്ളിക്കളഞ്ഞ് ജയില്‍ വകുപ്പ്. സ്വപ്ന ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചതോടെ സ്വപ്നയുടെ ജയിലിലെ സുരക്ഷയും ഉയര്‍ത്തിയിരുന്നു. സായുധ പോലീസിന് പുറമേ സെല്ലില്‍ ഒരു വനിതാ പോലീസിനെയും നിയോഗിച്ചിരുന്നു. കോടതി നിര്‍ദേശം അനുസരിച്ചായിരുന്നു ഈ നടപടിക്രമങ്ങള്‍.

ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വപ്ന മൊഴിയില്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകന്‍ പറഞ്ഞ രേഖകളില്‍ താന്‍ ഒപ്പിടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് സ്വപ്ന ഇപ്പോള്‍ പറയുന്നത്. നേരത്തെ സ്വപ്ന കോടതിയില്‍ പറഞ്ഞിന് വിപരീതമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ മൊഴിയിലുള്ളത്. സ്വപ്നയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറുകയും ചെയ്യും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചത്. ഇതോടെയാണ് ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത്. തനിക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് ഭീഷണിയുള്ളതായി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ബോധിപ്പിച്ചത്.
സ്വപ്നയുടെ ആരോപണം പുറത്തുവന്നതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ ജയില്‍ ഡിഐജി സ്വപ്നയെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലിലെത്തി വിശദമായി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ക്കൊപ്പം ജയിലിലെ സന്ദര്‍ശക രജിസ്റ്ററും പരിശോധിച്ചിരുന്നു. ഡിഐജി പ്രാഥമിക വിവരശേഖരണവുമായി മുന്നോട്ടുപോയതോടെ സ്വപ്ന ആരോപണങ്ങള്‍ നിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ബന്ധുക്കളായ അഞ്ച് പേര്‍ക്ക് പുറമേ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരും വിജിലന്‍സ് ഉദ്യോഗസ്ഥരുമാണ് സ്വപ്നയെ ജയിലിലെത്തി സന്ദര്‍ശിച്ചിട്ടുള്ളത്. ചില ഉദ്യോഗസ്ഥരെ അറിയാമോ എന്ന ചോദ്യത്തിന് സ്വപ്ന കൃത്യമായ മറുപടിയും നല്‍കിയിരുന്നില്ലെന്നാണ് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചതോടെ സ്വപ്നയുടെ ജയിലിലെ സുരക്ഷയും ഉയര്‍ത്തിയിരുന്നു. സായുധ പോലീസിന് പുറമേ സെല്ലില്‍ ഒരു വനിതാ പോലീസിനെയും നിയോഗിച്ചിരുന്നു. കോടതി നിര്‍ദേശം അനുസരിച്ചായിരുന്നു ഈ നടപടിക്രമങ്ങള്‍.