തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് വീണ്ടും എൻപോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് മൂലം തടസപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സുപ്രധാന ഉദ്യോഗസ്ഥരിൽ രണ്ടാമത്തെ ആളെയാണ് ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

അറസ്റ്റിലായ സ്വപ്ന സുരേഷിനെ അടുത്തിടെ ചോദ്യം ചെയ്തതിനു പിന്നാലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്നെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ടീമിനാണ് സ്വർണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
