ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ടു മരണം. കലൈയരശൻ, ഇയാളുടെ ഏഴ് വയസുകാരനായ മകൻ പ്രദീഷ് എന്നിവരാണ് മരിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകിട്ട് പുതുച്ചേരിയിലെ കാട്ടുകുപ്പത്തായിരുന്നു.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭാര്യയുടെ വീട്ടിൽ നിന്നും മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് ദീപാവലി ആഘോഷിക്കാനുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം നടന്നത്. വരുന്ന വഴി കലൈയരശൻ രണ്ടു വലിയ സഞ്ചിയിൽ പടക്കം വാങ്ങി.

ശേഷം ഈ പടക്കങ്ങൾ രണ്ട് സഞ്ചികളായി സ്‌കൂട്ടറിന്റെ വശത്തുംത്ത് തൂക്കി ഇട്ട് മകനെ സ്കൂട്ടറിന്റെ മുന്നിൽ നിർത്തി ഓടിച്ചുവരികയായിരുന്നു. എന്നാൽ യാത്രയ്‌ക്കിടെ പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പടക്കം പൊട്ടിത്തെറിച്ച സമയത്ത് സമീപത്ത് കൂടി പോയ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
പോലീസിന്റെ പ്രാഥമിക നിഗമനം പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ്. എന്നാൽ ഇത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയു. എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു