കൊച്ചി: തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന ആരോപണം ശരിയല്ലെന്ന് സി.ബി.ഐ. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നില്‍.

സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വധത്തില്‍ പങ്കുണ്ടെന്നും സി.ബി.ഐ പറയുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

സി.ബി.ഐ മുമ്ബ് കണ്ടെത്തിയ എട്ടു പേരും പ്രതിസ്ഥാനത്താണ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ട് ശരിയാണ്. ആര്‍.എസ്.എസ് ആണെന്ന സുബീഷിന്‍റെ വെളിപ്പെടുത്തല്‍ പൊലീസ് കസ്റ്റഡിയില്‍വെച്ച് പറയിപ്പിച്ചതാണെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫസല്‍ വധക്കേസില്‍ സഹോദരന്‍ നല്‍കിയ ഹരജിയിലാണ് പ്രത്യേക സി.ബി.ഐ സംഘം തുടരന്വേഷണം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടത്. 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തലശ്ശേരി സെയ്ദാര്‍പള്ളിക്ക് സമീപം എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷ് എന്ന കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു. കൂട്ടുപ്രതിയായിരുന്ന ഷിനോജും ഇക്കാര്യം സമ്മതിച്ചെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.
കൂത്തുപറമ്ബ് സ്വദേശി മോഹനനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മതം നടത്തിയത്. പിന്നീട് സുബീഷ് മൊഴി മാറ്റി. സമ്മര്‍ദം മൂലമാണ് സുബീഷ് മൊഴിമാറ്റിയതെന്ന ആരോപണം ഉയര്‍ന്നു. സുബീഷിന്‍റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.
2012 ജൂണ്‍ 12ന് പ്രത്യേക സി.ബി.ഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കുറ്റപത്രം പ്രകാരം കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കം എട്ടു പേര്‍ കേസില്‍ പ്രതികളാണ്.