തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം. കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് ശുപാർശകള്‍ സമർപ്പിക്കാൻ ഉദ്യോഗസ്ഥതല സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ധനകാര്യ അഡി.പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏപ്രിൽ ഒന്ന് മുതൽ പുതിയ ശമ്പളം നൽകാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ശമ്പളപരിഷ്ക്കരണത്തിൻ്റെ ഉത്തരവിറക്കാനാണ് സർക്കാർ നീക്കം. അടിസ്ഥാന ശമ്പളം 23,000 ഉം ഉയർന്ന ശമ്പളം ഒരു ലക്ഷത്തി അറുപത്തിയാറായിരുവുമാണ് ശമ്പള കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയർത്തമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.

ജീവനക്കാർക്ക് വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെൻ്റ അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച്.ആർ.എ വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്.
വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ദത്തെടുക്കുന്നവർക്കും ഇനി മുതൽ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.