ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാംവാർഷികം വിപുലമായി ആഘോഷിക്കുന്നതിനൊപ്പം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കങ്ങളും ഉറപ്പിച്ച് ബി.ജെ.പി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 144 മണ്ഡലങ്ങൾ ഏത് വിധേനയും പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി വൻപദ്ധതികൾക്കാണ് ബി.ജെ.പി. തുടക്കമിടുന്നത്.
ഇതിന്റെ ഭാഗമായി ഈ മണ്ഡലങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ നേരിട്ട് അയക്കാനും സർക്കാർ പദ്ധതികളിൽ ജനങ്ങളുടെ പ്രതികരണമറിയാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രമുഖ ബി.ജെ.പി. നേതാക്കളും മണ്ഡലങ്ങളിലെത്തും. ബി.ജെ.പി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ മണ്ഡലങ്ങളിലാവും മന്ത്രിമാർ നേരിട്ടെത്തുക.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന, പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ ഏകദിനയോഗത്തിലാണ് മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്കും ചുവട് വെക്കാൻ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ,കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സ്മൃതി ഇറാനി എന്നിവരെല്ലാം യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. സേവനം, മികച്ച ഭരണ നിർവഹണം, പാവങ്ങളുടെ ക്ഷേമം എന്നിവ മുൻനിർത്തി മേയ് 30 മുതൽ ജൂൺ 15-വരെയാണ് എട്ടാം വാർഷികാഘോഷം. ഇതിനിടെയായിരിക്കും 144 മണ്ഡലത്തിലെ പര്യടനം സംബന്ധിച്ച് അവസാന തീരുമാനമാവുക.
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ബംഗാളിലേക്കായിരിക്കും സന്ദർശനത്തിനെത്തുക. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും മറ്റ് മന്ത്രിമാരും പഞ്ചാബിലും സന്ദർശനം നടത്തുമെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. മന്ത്രിമാർ,രണ്ടോ മൂന്നോ ദിവസം അവർക്ക് നൽകിയ മണ്ഡലത്തിൽ താമസിച്ച് പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും, സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുമായും ചർച്ച നടത്തും. തുടർന്ന് വാർത്താസമ്മേളനവും നടത്തും.