ദില്ലി: വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവിടെ നിന്നും ആളുകളെ മാറ്റിത്തുടങ്ങി. ലാൽചൗക്കിൽ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു..
പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ വെടിനിർത്തൽ എവിടെയെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യം പുറത്ത് വിട്ടു