പട്ന : ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 10 പേർ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്.

11 ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ ദുരന്തമുണ്ടാകുന്നത്. ചമ്പാരനിൽ 6 പേരും 4 പേർ ഗോപാൽഗഞ്ചിലുമാണ് മരിച്ചത്.

വ്യാജമദ്യം കഴിച്ച് ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. മദ്യം കഴിച്ച് അൾപസമയത്തിനുള്ളിൽ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം നിലവില്‍ വന്ന ശേഷം മേഖലയില്‍ വ്യാജമദ്യ സംഘങ്ങള്‍ സജീവമാണെന്ന് ആരോപണവും സജീവമാണ്.