തെക്കൻ ക്രൊയേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പെട്രിൻജയിലാണ് ഭൂകമ്പം കൂടുതൽ നാശംവരുത്തിയത്. പട്ടണത്തിന്റെ പകുതിയും തകർന്നതായി മേയർ പറഞ്ഞു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവും ഗതാഗതവും തടസപ്പെട്ടു. നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.

പ്രഭവ കേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ക്രൊയേഷ്യൻ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ സ്ലൊവേനിയ ആണവ നിലയം അടച്ചുപൂട്ടി. സെർബിയ, ബോസ്നിയ എന്നീ അയൽ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് വിവരം.