റിയാദ്: 540 ഉംറ സർവീസ് കമ്പനികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ വിലക്കേർപ്പെടുത്തിയതായി നാഷനൽ ഹജ്, ഉംറ കമ്മിറ്റി മുൻ പ്രസിഡന്റ് ജമീൽ അൽഖുറശി വെളിപ്പെടുത്തി. വിദേശ ഉംറ തീർഥാടകർ വിസാ കാലാവധി തീർന്നിട്ടും രാജ്യം വിടാത്തതാണ് ഇത്രയും ഉംറ സർവീസ് കമ്പനികൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയത്. ഉംറ തീർഥാടകർ അനധികൃതമായി രാജ്യത്ത് തങ്ങിയതിന് സർവീസ് കമ്പനികൾക്ക് ഭീമമായ പിഴകൾ ചുമത്തിയിട്ടുണ്ട്. ഒരു തീർഥാടകന് 25,000 റിയാൽ തോതിലാണ് സർവീസ് കമ്പനിക്ക് പിഴ ചുമത്തുന്നത്.

മടക്കയാത്രക്ക് ബുക്കിംഗ് ലഭ്യമല്ലാതിരിക്കൽ അടക്കം ഉംറ സർവീസ് കമ്പനികളുടെയും തീർഥാടകരുടെയും നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാണ് ഉംറ തീർഥാടകർ അനധികൃതമായി രാജ്യത്ത് തങ്ങുന്നതിലേക്ക് നയിച്ചത്. നിലവിലെ സാഹചര്യംമൂലം തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും സാമ്പത്തിക ഭാരങ്ങളും ഹജ്, ഉംറ മന്ത്രാലയവും ജവാസാത്ത് ഡയറക്ടറേറ്റും അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾ കണക്കിലെടുക്കണമെന്ന് ഉംറ സർവീസ് കമ്പനി ഉടമകളും ആവശ്യപ്പെട്ടു.

ഇത്തരം അവസ്ഥകൾ കണക്കിലെടുത്തു അധികൃതർ വിലക്ക് ഒഴിവാക്കി പ്രവർത്തനാനുമതി നൽകണമെന്ന് ജമീൽ അൽഖുറശി ആവശ്യപ്പെട്ടു. വിലക്ക് മൂലം ഉംറ സർവീസ് കമ്പനികൾക്ക് കോടിക്കണക്കിന് റിയാലിന്റെ നഷ്ടം നേരിട്ടു. നിലവിൽ 100 ഉംറ സർവീസ് കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.