യുഎഇ: അനുമതി കൂടാതെ പണപ്പിരിവ് നടത്തുന്നവരെയും സംഭാവന സ്വീകരിക്കുന്നവരെയും ജയിലിൽ ഇടുന്നതിനുള്ള നിയമം യഎഇ നടപ്പാക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) അംഗീകാരം നല്‍കി. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് തടയിടുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. സന്നദ്ധ സഹായങ്ങൾ അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കുന്നവർക്ക് തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ നിയമം സഹായിക്കുമെന്ന് എഫ്എൻസി അംഗം ദേരാർ അൽ ഫലാസി പറഞ്ഞു.

അനധികൃതമായി പണപ്പിരിവും സംഭാവന സ്വീകരിക്കലും കണ്ടെത്തിയാൽ മൂന്നുവർഷംവരെ ജയിൽ ശിക്ഷയും ഒരു ലക്ഷം ദിർഹം (19 ലക്ഷം ഇന്ത്യൻ രൂപ) മുതൽ 5 ലക്ഷം ദിർഹം (99 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴയും ലഭിക്കും. വിദേശികളാണ് കേസില്‍ അകപ്പെടുന്നത് എങ്കില്‍ ശിക്ഷക്ക് ശേഷം നാടുകടത്തും. സന്നദ്ധ സംഘടനകള്‍ക്കായി പണം സ്വരൂപിക്കുന്നതില്‍ ക്രമീകരണം കൊണ്ടുവരും. സാമൂഹിക സേവനങ്ങളുടെ പേരിൽ പണം പിരിക്കുന്നത് തടയും. യുഎഇയിൽ നിന്നു സ്വദേശികൾ വന്‍ തുകകള്‍ വിദേശ രാജ്യങ്ങളിലേക്ക് സംഭാവനയായി അയക്കുന്നുണ്ട്. ഇങ്ങനെ സംഭാവനകള്‍ സ്വീകരിക്കുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കും. രാജ്യത്ത് പണം പിരിക്കുന്നത് പൂര്‍ണമായും തടയുകയാണ് ലക്ഷ്യം വെക്കുന്നത്.

നിയമം പ്രാബല്യത്തിലാകുന്നതോടെ സന്നദ്ധ സംഘടനകൾ അവരുടെ പ്രവർത്തനങ്ങളും പണഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ സർക്കാർ ഡേറ്റാബേസിലേക്ക് നൽകേണ്ടിവരും. പുതിയ സംവിധാനം പണം നൽകുന്നവർക്ക് സുരക്ഷ നൽകുന്നതാണ്. അർഹതപ്പെട്ടവരിലേക്ക് ആ പണം എത്തുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും- ദേരാര്‍ അൽ ഫലാസി പറഞ്ഞു. സമാനമായ സംവിധാനം ദുബായ് ഇസ്ലാമിക് കാര്യ- സന്നദ്ധ പ്രവർത്തന വകുപ്പ് 2015ൽ നടപ്പാക്കിയിരുന്നു. ഇത് നന്നായിപോകുന്നുവെന്നും ഇതിലെ പിഴവുകള്‍ കൂടി പരിഹരിച്ചുകൊണ്ടുള്ള വ്യവസ്ഥകളാകും പുതിയ നിയമത്തിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലൈസൻസുള്ള സംഘടനകൾക്ക് മാത്രമേ സംഭാവനകൾ സ്വീകരിക്കാൻ അനുവാദമുണ്ടാകൂ. ലൈസൻസുള്ള സംഘടനകൾ പണപ്പിരിവ് അവസാനിച്ചശേഷം അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും ഗവൺമെന്റ് അധികാരികളോട് വെളിപ്പെടുത്തണം. വർഷത്തിൽ നാല് ക്യാംപയിനുകൾ നടത്താൻ മാത്രമേ സംഘടനകളെ അനുവദിക്കൂ. അഞ്ചാമത്തെ ക്യാംപയിൻ നടത്തണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണം. കോവിഡ് സമയത്ത് സംഭാവന സ്വീകരിക്കൽ ക്യാംപയിനുകൾ വർധിച്ചിരുന്നു. എന്നാൽ ചില നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഈ പണം ഉപയോഗിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നിയമം കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചത്.