ജിദ്ദ: സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. പരിക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യെമൻ അതിർത്തിയിൽനിന്നും 120 കിലോമീറ്റർ അകലെയുള്ള അബഹ വിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.

ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകളാണ് ആക്രമണം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. വിമാനത്താവളത്തിലെ ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ്, ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും വ്യക്തമാക്കി.

‘ഹൂതികളുടെ ഭീഷണികളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും”- പ്രസ്താവനയില്‍ സഖ്യസേന വക്താവ് പറഞ്ഞു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകള്‍ സഖ്യസേന കഴിഞ്ഞ ദിവസം തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനയുടെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി. സൗദിയിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ആക്രമണത്തെ യു എസ്, ഫ്രാൻസ്, ജി സി സി, അറബ് രാജ്യങ്ങൾ തുടങ്ങിയവർ അപലപിച്ചു.