റിയാദ്: പുതിയ വൈറസ് ബാധയെത്തുടർന്ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും സാധ്യതയുണ്ട്. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങൾ തിരിച്ചുപോകാൻ അനുവദിക്കും.

കര, കടൽ തുറമുഖങ്ങൾ വഴി രാജ്യത്തിലേക്കുള്ള പ്രവേശനം ഒരാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിയിട്ടുണ്ട്. ഇതും ഒരാഴ്ചകൂടി നീട്ടിയേക്കാം. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പ്രകാരം ഡിസംബർ 8 ന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ മടങ്ങിയെത്തിയവർ രാജ്യത്തിൽ പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനിൽ നിൽക്കുകയും ഐസൊലേഷൻ കാലയളവിൽ ഒരു കോവിഡ് -19 ടെസ്റ്റ് നടത്തി ഓരോ അഞ്ച് ദിവസത്തിലും പരിശോധന വീണ്ടും നടത്തുകയും വേണം.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവർ അല്ലെങ്കിൽ പകർച്ച പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവർ കൊവിഡ് പരിശോധന നടത്തണം. എന്നാൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗാതഗതത്തെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.