കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കാക്കനാട് ജയിലിലേയ്ക്ക് മാറ്റി. ശിവശങ്കറിനെ ഈ മാസം 26 വരെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണിത്. ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എം ശിവശങ്കറിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. ഇത് അവഗണിക്കാനാകുമോയെന്നു കോടതി ചോദിച്ചു. അവര്‍ക്കിടയിലെ വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴി എന്നാണ് ഇഡി പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള വാട്‌സാപ് ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും മറ്റും ഇഡി കോടതിയില്‍ മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്.

എന്നാല്‍ നാലുമാസമായി കസ്റ്റഡിയിലായതിനാല്‍ കടുത്ത മാനസിക സമ്മര്‍ദം മൂലമാണ് സ്വപ്ന ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ മറുപടി. കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മൂന്ന് അന്വേഷണ ഏജന്‍സികളും മൂന്ന് രീതിയിലാണ് കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. എന്‍ഐയുടെ അന്വേഷണവും ഇഡിയുടെ അന്വേഷണവും തമ്മില്‍ വൈരുധ്യമുണ്ട്. ശിവശങ്കറിനെതിരായ തെളിവുകള്‍ പ്രതികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
സ്വര്‍ണക്കടത്തിന്റെ ആശയം നല്‍കിയത് സന്ദീപും സരിത്തുമാണ്, അല്ലാതെ ശിവശങ്കറല്ല. സ്വപ്നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത് എന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. ശിവശങ്കര്‍ വിളിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരെയല്ല, പകരം ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്.
ഇത് കൊച്ചി വിമാനത്താവളത്തില്‍ ഭക്ഷണ പാക്കേജ് തടഞ്ഞു വച്ചപ്പോഴായിരുന്നു. 2019 ജൂണിലാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നത്. എന്നാല്‍ 2018 ഓഗസ്റ്റിലാണ് ലോക്കര്‍ എടുത്തിട്ടുള്ളത്. ഇതിനെ എങ്ങനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാവുമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ചോദിക്കുന്നു.
ശിവശങ്കറിന്റെ 13 ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞദിവസം കഴിഞ്ഞിരുന്നു. തുടര്‍ന്ന് സ്വപ്നയില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ച് ഒരു ദിവസത്തേയ്ക്കു കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ നല്‍കിയിരുന്നു.