വയനാട് : കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്‌ക് ധരിച്ചുവന്നവർക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചുവന്ന എല്ലാവരുടെയും മാസ്‌ക് മാറ്റി കളര്‍ മാസക് നല്‍കിയാണ് സമ്മേളന ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കറുത്ത മാസ്‌ക്കാണ് അഴിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്‌ക് വിലക്കിയ പൊലീസ് പകരം മാസ്‌ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
പിഎസ്.സി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത് , വി.ടി ബൽറാം എം എൽ എ തുടങ്ങിയവർ കറുത്ത മാസ്ക് അണിഞ്ഞ ചിത്രം ഫേസ്ബുക്കിൽ പങ്കു വെച്ചു പ്രതിക്ഷേധിച്ചു
പ്രസംഗങ്ങളില്‍ തന്റെ പഴയവീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ചെറിയ പ്രതിഷേധങ്ങള്‍ പോലും അസ്വസ്ഥതയുണ്ടാക്കുന്നെന്ന് പല അവസരങ്ങളിലും വ്യക്തമായിരുന്നു. ഇപ്പോള്‍ ഇതാ, ബ്രണ്ണന്‍ കോളേജിലെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി നടന്ന പിണറായി വിജയന് കറുത്ത മാസ്‌കുകള്‍ കാണുന്നതും പേടിയായിരിക്കുന്നുവെന്ന് യൂത്ത് നേതാക്കൾ പരിഹസിച്ചു .