തിരുവനന്തപുരം: ചെത്തുകാരന്റെ മകനാണ് താനെന്ന കെ.സുധാകരന്റെ പ്രസ്താവന അപമാനമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ച് ആ വിളി താന്‍ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെത്തുകാരന്റെ മകനെന്നത് തെറ്റായ കാര്യമായി കാണുന്നില്ല. താൻ ചെത്തുകാരന്റെ മകനാണ്. ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. തന്റേത് കർഷക കുടുംബമാണ്. ചെത്തുകാരന്റെ മകന്‍ എന്നത് അപമാനമായി കാണുന്നില്ല. കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം.
ചെത്തുകാരൻറെ മകനെന്നു വിളിച്ചത് ആക്ഷേപമായി കാണുന്നില്ല. താൻ ചെത്തുകാരൻറെ മകനാണ്. അതിൽ അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്. എന്തെങ്കിലും ദുര്‍വൃത്തിയിൽ ഏർപ്പെട്ട ആളിന്റെ മകനകാണെന്നു പറഞ്ഞാൽ ജാള്യത തോന്നാം. ഇതിൽ അങ്ങനെ തോന്നേണ്ട കാര്യമില്ല. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിൻറെ മകൻ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനെ വിമർശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. എന്നെ അറിയുന്നവർക്ക് താൻ എന്തുജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമായി അറിയാം. മാറിയ കാലത്തെക്കുറിച്ച് അറിയാതെയാണ് ചിലരുടെ പരാമർശം. തന്റേത് ആഡംബര ജീവിതമാണോയെന്ന് നാടിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹുജനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നവര്‍ സുതാര്യത പുലര്‍ത്തണം. ചിലര്‍ മറിച്ച് കാര്യങ്ങള്‍ നടത്താറുണ്ടെന്ന് നേരത്തേയും ആക്ഷേപം ഉയര്‍ന്നതാണ്. പരാതികളുയര്‍ന്നാല്‍ സര്‍ക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് ലീഗിന്റെ ഫണ്ട് പിരിവ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.
