തിരുവനന്തപുരം :നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രവാസി വ്യവസായിയുമായ രവി പിള്ളയ്‌ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് പോയ പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തത് ഈ നാട് മുതലാളിമാര്‍ ഭരിക്കുന്നതിന്റെ സൂചനയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. രവി പിള്ളയുടെ കമ്പനി കൊവിഡ് കാലത്ത് ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് പോയ പ്രവാസി തൊഴിലാളികളെ പൊലീസ് വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് സമരം പൊളിച്ചുകൊടുത്തെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രാവിലെ എട്ട് മണിക്ക് കസ്റ്റഡിയിലെടുത്തവരെ രണ്ടര മണി വരെ വിട്ടയച്ചിരുന്നില്ല. സംഘര്‍ഷം ഒഴിവാക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറഞ്ഞത്. അവര്‍ സെക്രട്ടറിയേറ്റിലേക്ക് സമരം ചെയ്യാന്‍ പോകുന്നവരാണ്. സമരം സര്‍ക്കാരിന് എതിരെ പോലുമല്ല. രവി പിള്ള എന്ന ഒരു മുതലാളിയ്‌ക്കെതിരെയാണ്. ആ മുതലാളിക്കെതിരെ സമരം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി, നമ്മുടെ പൊലീസിന്റെ സര്‍വ്വ സംവിധാനവും ഉപയോഗിച്ച് പാവപ്പെട്ട 65 പേരെ സര്‍ക്കാര്‍ തടവില്‍ വെച്ചെന്നും കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം .

ഇനി മുന്‍പോട്ടുള്ള കാലത്ത് ഇതുപോലുള്ള അനീതികളെ മുന്നില്‍ നിന്ന് പോരാടാനുള്ള തന്റേടം നമ്മള്‍ കാണിച്ചില്ലാ എങ്കില്‍ ഈ നാട് ഭരിക്കുന്നത് ഇവിടുത്തെ മുതലാളിമാരായിരിക്കും. നാളെ നിങ്ങളെ തേടി വരുമ്പോഴേ നിങ്ങളിത് മനസിലാക്കുകയുള്ളൂ. ഇവര്‍ സാധാരണക്കാരും പാവപ്പെട്ടവരും ആയതുകൊണ്ടാണ്, സ്വാധീനമുള്ളവരായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സമരം പൊളിഞ്ഞുപോയി. കോഴിക്കോടും കണ്ണൂരും ഉള്‍പ്പെടെ പല ജില്ലകളില്‍ നിന്നുള്ളവര്‍ തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് രവി പിള്ള എന്ന മുതലാളിയുടെ ആവശ്യം ഈ സമരം പൊളിക്കുക എന്നതായിരുന്നു. അത് പൊളിച്ചുകൊടുത്തത് ഈ സംസ്ഥാന സര്‍ക്കാരിന്റെ പൊലീസാണ്. രവി പിള്ളയ്ക്ക് വേണ്ടി വളരെ ഭംഗിയായി സര്‍ക്കാരും പൊലീസും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവരുടെ വിഷയത്തില്‍ മുന്നോട്ട് എന്ത് ചെയ്യാനാകുമെന്നത് പരിശോധിക്കും. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന ജാഗ്രത വേണം. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്. രവി പിള്ളയ്‌ക്കെതിരെ ഇവിടെയാരും ശബ്ദിക്കാന്‍ പാടില്ലല്ലോ. മാധ്യമങ്ങളില്‍ ആ വാര്‍ത്ത വരില്ല. വാര്‍ത്ത വന്നാല്‍ ആ വാര്‍ത്ത മുങ്ങിപ്പോകും. ഇവര്‍ സമരം ചെയ്താല്‍ അത് വാര്‍ത്തയാകില്ല. മാധ്യമങ്ങള്‍ക്കും എല്ലാവര്‍ക്കും പരിമിതികളാണ്. പക്ഷെ, പൊതുജനത്തിന് പരിമിതികളില്ല. പൊതുജനങ്ങളുടെ പിന്തുണ സമരക്കാര്‍ക്ക് ഉണ്ടാകണമെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് ലൈവില്‍ അഭ്യര്‍ത്ഥിച്ചു.
മാത്യു കുഴല്‍നാടന്റെ പ്രതികരണം
“രാവിലെ ടിവിയില്‍ വാര്‍ത്ത കണ്ടാണ് എത്തിയത്. രവി പിള്ളയുടെ കമ്പനിയില്‍ ജോലി ചെയ്ത കുറേ ആളുകള്‍ അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് കഴിഞ്ഞ കുറേ നാളുകളായി പ്രതിഷേധത്തിലായിരുന്നു. വിവിധ ജില്ലകളിലുള്ളവര്‍ ചേര്‍ന്ന് ഒരുമിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി സമരം നടത്താന്‍ തീരുമാനിച്ചു. അങ്ങനെയവര്‍ കൊല്ലത്ത് വന്നു. അവരെ കൊല്ലം ഈസ്റ്റ് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ എട്ട് മണിക്ക് കസ്റ്റഡിയിലെടുത്ത അവരെ രണ്ടര മണി വരെ വിട്ടയച്ചിരുന്നില്ല. എന്താണ് കാര്യമെന്ന് അറിയാന്‍ 12 മണിയോടെ ഞാനെത്തി. സംഘര്‍ഷം ഒഴിവാക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറഞ്ഞത്. എന്താണ് സംഘര്‍ഷം? അവര്‍ സെക്രട്ടറിയേറ്റിലേക്ക് സമരം ചെയ്യാന്‍ പോകുന്നവരാണ്. അവര്‍ ആര്‍ക്കെതിരെയാണ് സമരം ചെയ്യുന്നത്. സര്‍ക്കാരിന് എതിരെ പോലുമല്ല സമരം. രവി പിള്ള എന്ന ഒരു മുതലാളിയ്‌ക്കെതിരെയാണ്. ആ മുതലാളിക്കെതിരെ സമരം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി, നമ്മുടെ പൊലീസിന്റെ സര്‍വ്വ സംവിധാനവും ഉപയോഗിച്ച് പാവപ്പെട്ട 65 പേരെ തടവില്‍ വെച്ചു. മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിന്ന ശേഷമാണ് അവരെ വിട്ടയച്ചത്.
രവി പിള്ള ഇവര്‍ക്ക് പണം കൊടുക്കണോ വേണ്ടയോ എന്നതിന്റെ ന്യായം എനിക്കറിയില്ല. പക്ഷെ, രവി പിള്ള എന്ന മുതലാളിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങി വന്ന ആളുകളെ വഴിയില്‍ തടഞ്ഞ് ആ സമരത്തെ പൊളിക്കാന്‍ വേണ്ടി നമ്മുടെ സര്‍ക്കാര്‍ സംവിധാനം എന്തു വലിയ പ്രയത്‌നമാണ് എടുത്തത്? ഇവിടെ മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇത് തന്നെയല്ലേ നരേന്ദ്ര മോഡിയും ചെയ്തത്. സമരം ചെയ്യാന്‍ ഡല്‍ഹിയിലേക്കെത്തിയ കര്‍ഷകരെ തടയാന്‍ അവരെ വഴിയില്‍ തടയുകയും കിടങ്ങ് കുഴിക്കുകയും ചെയ്തതുപോലെയാണിത്. തിരുവനന്തപുരത്ത് സമരം ചെയ്യാന്‍ പോയ ഇവരെ ബസില്‍ അറസ്റ്റ് ചെയ്ത് പിടിച്ചുവെച്ചിരിക്കുന്നു. ജനങ്ങള്‍ സത്യസന്ധമായി ഇതറിയണം എന്നതുകൊണ്ടാണ് ഫേസ്ബുക്ക് ലൈവില്‍ വന്നത്.
ഇവര്‍ ആരും ഭക്ഷണം കഴിച്ചിട്ടില്ല. ഇവരുടെ കൂട്ടത്തില്‍ പ്രമേഹ രോഗികളുണ്ട്. ആര്‍ക്ക് വേണ്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തത്? ഇവര്‍ ചെയ്ത കുറ്റമെന്താണ്? ഇവര്‍ക്കെതിരെയുള്ള കേസെന്താണ്? ഒരാളെ പിടിച്ചുവെച്ച് ഇപ്പോഴും ഫോണ്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ സൈബര്‍ നിയമങ്ങളും സ്വകാര്യതാ നിയമങ്ങളുമുണ്ട്. ഇതൊക്കെയുള്ളപ്പോഴും രവി പിള്ള എന്ന വ്യക്തിയ്ക്ക് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലേക്ക് നമ്മുടെ നിയമസംവിധാനം മാറുന്നു.
ഇവരുടെ വിഷയത്തില്‍ മുന്നോട്ട് എന്ത് ചെയ്യാനാകുമെന്നത് പരിശോധിക്കും. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന ജാഗ്രത വേണം. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്. രവി പിള്ളയ്‌ക്കെതിരെ ഇവിടെയാരും ശബ്ദിക്കാന്‍ പാടില്ലല്ലോ. മാധ്യമങ്ങളില്‍ ആ വാര്‍ത്ത വരില്ല. വാര്‍ത്ത വന്നാല്‍ ആ വാര്‍ത്ത മുങ്ങിപ്പോകും. ഇവര്‍ സമരം ചെയ്താല്‍ അത് വാര്‍ത്തയാകില്ല. മാധ്യമങ്ങള്‍ക്കും എല്ലാവര്‍ക്കും പരിമിതികളാണ്. പക്ഷെ, പൊതുജനത്തിന് പരിമിതികളില്ല. നിങ്ങളുടെ പിന്തുണ ഇവര്‍ക്കുണ്ടാകണം.“