തൃശൂര്‍: ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവ് കേസിലെ പ്രതി ഷെമീറിനേറ്റ ക്രൂര മര്‍ദനത്തെക്കുറിച്ച് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. മര്‍ദനത്തില്‍ അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണു മരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറയുന്നു. കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ സപ്തംബര്‍ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിനെ റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ വെച്ച് ക്രൂര മര്‍ദനമേറ്റത്. പിറ്റേന്ന് തന്നെ മരണവും സംഭവിച്ചു. മര്‍ദനത്തിനു സാക്ഷിയായിരുന്നു സുമയ്യ. ”അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത്…” എന്ന് പ്രതികളെ കൈമാറുമ്പോള്‍ പൊലീസ് പറഞ്ഞത് ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ”ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ…” എന്നു ചോദിച്ചു മര്‍ദിക്കുകയായിരുന്നുവെന്നും സുമയ്യ പറയുന്നു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി. ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞു.

കാക്കനാട് ജയിലില്‍ ചെന്നപ്പോള്‍ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ലെന്നും സുമയ്യ പറയുന്നു. എന്നാല്‍ ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തി അകത്തുകടന്നു. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെടുകയും ”ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ…” എന്ന് ഉദ്യോഗസ്ഥരോടു ചോദിച്ചെന്നും സുമയ്യ വെളിപ്പെടുത്തുന്നു.