കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി. ഈ മാസം 28 വരെയാണ് അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ 28ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് വേണ്ടി ദുരുപയോഗം ചെയ്തതായും ഇഡി ആരോപിച്ചു. ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച തെളിവ് മുദ്ര വെച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്നും ഇഡി ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിയുടേയും കസ്റ്റംസിന്റെയും അറസ്റ്റ് നീക്കത്തിന് എതിരെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഏത് വിധത്തിലും അകത്തിടണം എന്നതാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് ശിവശങ്കര്‍ ആരോപിച്ചു. സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്റെ ജോലി നഷ്ടപ്പെട്ടുവെന്നും കുടുംബം നശിച്ചെന്നും ശിവശങ്കര്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ തനിക്ക് പങ്കില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
ശിവശങ്കര്‍ പലതവണ കസ്റ്റംസിനെ വിളിച്ചതായി ഇഡി ആരോപിക്കുന്നു. വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സ്വര്‍ണം വിട്ട് കിട്ടുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ ഇടപെട്ടത് എന്നും ഇഡി പറയുന്നു. മാത്രമല്ല ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമാണ് ശിവശങ്കറിനുളളത്. ഇവരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ശിവശങ്കര്‍ നല്‍കിയില്ലെന്നും ഇഡി ആരോപിക്കുന്നു. സ്വപ്‌നയെ മറയാക്കി ശിവശങ്കര്‍ തന്നെയാവാം എല്ലാം നിയന്ത്രിച്ചത് എന്നും ഇഡി പറയുന്നു.