ന്യൂഡൽഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തൽ. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് വായുവിൽ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു വ്യതിയാനമാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജിയിലും (സിസിഎംബി) ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബ്യൽ ടെക്‌നോളജിയിലുമാണ് (ഐഎംടി) ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും വിവിധ കൊറോണ ആശുപത്രികളിൽ നിന്നാണ് വായുവിന്റെ സാമ്പിളുകൾ ശേഖരിച്ചത്. ഈ സാമ്പിളുകളിലാണ് കൊറോണ വൈറസ് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

കൊറോണ രോഗബാധിതരുടെ രണ്ട് മീറ്റർ ചുറ്റളവിലുള്ള വായുവിൽ വൈറസിന്റെ സാന്നിധ്യമുള്ളതായി തെളിഞ്ഞിരിക്കുന്നു. എസിയും ഫാനമുളള മുറികളിലാണ് വൈറസ് വ്യാപനം നടക്കുന്നതെന്ന് സിസിഎംബി ഡയറക്ടർ രാകേഷ് മിശ്ര അറിയിച്ചു.
രോഗം വായുവിലൂടെ പടരുന്നത് ഒരു പുതിയ കണ്ടെത്തൽ ആണെന്നും വ്യാപനം തടയാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഐഎംടി ഡയറക്ടർ സഞജീവ് കോശ്ല പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കാൻ ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച് കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നിലവിൽ 71 പേരിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.