പൂനെ: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പൊതുവിപണിയില്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാക്‌സിന്‍ എന്നു പൊതുവിപണിയില്‍ എത്തുമെന്നു പറയാന്‍ കഴിയില്ല. അടുത്ത ഏഴു മുതല്‍ ഒൻപതു മാസത്തിനുള്ളില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നൽകുന്നത്.

ഇന്ത്യയില്‍ അടിയന്തര അനുമതി നല്‍കിയിരിക്കുന്ന വാക്‌സിനുകള്‍ക്കൊന്നും രാജ്യത്തോ വിദേശത്തോ വിപണി അംഗീകാരം നല്‍കിയിട്ടില്ല. എല്ലാ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടങ്ങളുടെയും പൂര്‍ണമായ അവലോകനത്തിനുശേഷം മാത്രമേ പൊതുവിപണിയില്‍ വാക്‌സിന്‍ വില്‍ക്കാന്‍ അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ.

നിശ്ചിത സമയപരിധിക്കുള്ളില്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കും. ഇതു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പരിശോധിച്ച് അംഗീകാരം നല്‍കും. മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന്റെ സമ്പൂര്‍ണ അവലോകത്തിനു ശേഷമേ അന്തിമ അംഗീകാരം നല്‍കുകയുള്ളൂവെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു.