തിരുവനന്തപുരം: റിട്ടയേർഡ് ഡി ജി പി ജേക്കബ് തോമസ് ഐ പി എസിന് ശമ്പളവും ആനൂകൂല്യങ്ങളുമായി നൽകാനുണ്ടായിരുന്ന 40,88,000 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഏഴ് മാസം മുമ്പാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റ മോശം സാമ്പത്തിക സ്ഥിതി കാരണം ജേക്കബ് തോമസിന് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ സാധിച്ചില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

വിജിലൻസ് ഡയറക്ടറായിരിക്കേ ഒന്നര വർഷത്തിൽ കൂടുതൽ സസ്‌പെൻഷനിലായിരുന്നു. അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ പിന്നീട് സർവീസിൽ തിരിച്ചെത്തിയപ്പോഴാണ് ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടെ പദവിക്കു തുല്യമാക്കി യായിരുന്നു നിയമനം. വരുന്ന തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കുമെന്നും സൂചനകളുണ്ട്.
