ന്യുഡൽഹി: കൊവിഡ് വാക്‌സിനെതിരായ വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി ഹർഷ വർധൻ. വാക്‌സിൻ കുത്തിവച്ചാലുണ്ടാകുന്ന പാർശ്വഫലങ്ങൾ, കൊവിഡ് ബാധ, വന്ധ്യത തുടങ്ങിയ പ്രചാരണങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.

കൊവിഡ് വാക്‌സിൻ കുത്തിവച്ചാൽ, മറ്റു പല വാക്സിനുകൾക്കും ബാധകമാകുന്നത് പോലെ ചിലർക്ക് മിതമായ പനി, കുത്തിവയ്പ്പെടുത്ത ഭാഗത്തോ ശരീരത്തിന്റെ ഭാഗങ്ങളിലോ വേദന തുടങ്ങിയ പാർശ്വഫലങ്ങളുണ്ടാകും. എന്നാൽ ഇത് താത്കാലികമായിരിക്കും. വാക്സിൻ എടുത്ത ശേഷം കൊവിഡ് ബാധിക്കാനുള്ള സാധ്യതയില്ല. വാക്സിൻ എടുക്കുന്നതിന് മുൻപ് കൊവിഡ് ബാധിച്ച ഒരാൾക്ക് വാക്സിൻ എടുത്ത ശേഷവും രോഗ ലക്ഷങ്ങൾ പ്രകടമാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് വാക്സിൻ പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കൊവിഡ് രോഗത്തിന്റെ ഫലമായി വന്ധ്യത സംഭവിക്കുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. കൊവിഡിനെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് സർക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കി.