തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് ആത്മഹത്യ ചെയ്ത നിലയിൽ. വർക്കല, മുത്താന, സുനിത ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയാണ് മരിച്ചത്. വീടിന് സമീപമുള്ള കോഴി ഫാമിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജനുവരി 15നാണ് നാടിനെ ഞെടിച്ച് ശ്യാമളയുടെ മകൻ ശരത്തിന്റെ ഭാര്യ ആതിരയെ കൈ ഞരമ്പും കഴുത്തും മുറിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴാണ് ആതിരയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇപ്പോൾ ശ്യാമളയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി കല്ലമ്പലം പോലീസ് അറിയിച്ചു.