തിരുവനന്തപുരം: തിരുവല്ലത്തെ വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. 24 വയസുകാരനായ അലക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച ജാൻബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകനാണ് അലക്‌സ്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്‌സ്. കൊലപാതകം നടന്ന ദിവസം സഹായിയായ സ്ത്രീ ഈ വീട്ടിൽ വന്ന് പോയിരുന്നു. ഇവരുടെ മകൻ ജോലിക്ക് പോയ സമയത്താണ് അലക്‌സ് വീട്ടിൽ എത്തിയത്. കവർച്ചയായിരുന്നു അലക്‌സിന്റെ ലക്ഷ്യം. എതിർത്തപ്പോൾ ജാൻബീവിയുടെ തല ചുവരിൽ ഇടിപ്പിച്ചു. നിലത്തിട്ട് കൈകൾ പിന്നിൽ കൂട്ടിപ്പിടിച്ച ശേഷം വളയും മോഷ്ടിച്ചു. മോഷ്ടിച്ച സ്വർണവും വിറ്റു കിട്ടിയ പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വണ്ടിത്തടം പാലപ്പൂർ റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ വയോധികയെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അണിഞ്ഞിരുന്ന സ്വർണമാലയും രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹതയുയരാൻ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നത് വ്യക്തമായിരുന്നു.