തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രതിദിന തീർത്ഥാടകരുടെ എണ്ണം 1000 ത്തിൽ നിന്ന് 2000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. തിങ്കളാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു.

തീർത്ഥാടകര്‍ കുറഞ്ഞതിനാല്‍ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തീർത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് എതിരഭിപ്രായമുണ്ടായിരുന്നു.
കോവിഡിനെ തുടർന്ന് ശബരിമല ദർശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. നവംബർ 28വരെ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആയി 45 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് രോഗംവന്ന 9 പേരും ജീവനക്കാരാണ്. പൊലീസ്, ദേവസ്വം ബോർഡ്,റവന്യൂ വകുപ്പുകളിലെ ജീവനക്കാർക്കാണ് സന്നിധാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലക്കലിൽ പരിശോധന നടത്തിയ 24 തീർഥാടകർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എല്ലായിടത്തുമായി ഇതുവരെ 20 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ ഓരോ ജീവനക്കാർക്കും രോഗം കണ്ടെത്തി.
