എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാതരോഗം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തത്. ആളുകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായിൽ നിന്നും നുരയും പതയും വന്നിരുന്നു.

ഇതുവരെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ആറുപേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. 15 പേർ എലുരുവിലെ ആശുപത്രിയിലും ഒരാൾ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സംഭവത്തിൽ ആരോഗ്യ വിദഗ്ധരോട് സന്ദർശനം നടത്താനും സ്ഥിതിഗതികൾ വിലയിരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും എലുരുവിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.