തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കുരുക്കിലായത് മുസ്‌ലിം ലീഗിന്റെ അമരക്കാരനായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍. മലബാറിന് പുറത്ത് മുസ്‌ലിം ലീഗിന്റെ മുഖമായ ഇബ്രാഹീം കുഞ്ഞിന്റെ വീഴ്ച പാര്‍ട്ടിക്ക് ഏറെ ക്ഷീണം ചെയ്യും. മലബാറിന് പുറത്തേക്ക് വളരാന്‍ ശ്രമിക്കുന്ന മുസ്‌ലിം ലീഗിന്, ഇബ്‌റാഹീം കുഞ്ഞിന്റെ അഴിമതി പ്രതിച്ഛായ വലിയ തിരിച്ചടിയാകും.

നേരത്തേ മന്ത്രിമാരായിരുന്ന എം കെ മുനീറിനും നാലകത്ത് സൂപ്പിക്കുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അറസ്റ്റിലേക്ക് നീങ്ങിയിരുന്നില്ല. ഇത്രയും ഗുരുതരമായ കേസ് ഒരു ലീഗ് മന്ത്രിക്കെതിരെ ഉണ്ടാകുന്നത് തന്നെ ആദ്യ സംഭവമാണ്.

പാണക്കാട് കുടുംബത്തിന്റെ പിന്തുണയോടെ പാര്‍ട്ടിയുടെ അധികാര കേന്ദ്രമായി മാറിയ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ശത്രുക്കളും ഏറെയുണ്ടായിരുന്നു. അപ്പോഴെല്ലാം കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു ലീഗിലെ രണ്ടാം നിര നേതാവായ ഇബ്രാഹീം കുഞ്ഞ്. ഒന്നിലേറെ അധികാര കേന്ദ്രം ലീഗില്‍ പതിവില്ലെങ്കിലും മലബാറിന് പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ തന്നെ പിന്തുണയോടെ ആ നിലയിലേക്ക് വളരാന്‍ കഴിഞ്ഞ നേതാവായാരുന്നു ഇബ്രാഹീം കുഞ്ഞ്. കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധമാണ് അദ്ദേഹത്തിന് അധികാര രാഷ്ട്രീയത്തിലേക്ക് വഴി തുറന്നത്.
2005 ലെ ഐസ്‌ക്രീം കേസ് വിവാദത്തെ തുടര്‍ന്ന് ഒടുവില്‍ രാജിവെക്കേണ്ടി വന്ന കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയിലെ അതികായരായ നേതാക്കളെ വെട്ടി തന്റെ വകുപ്പ് ഏല്‍പ്പിച്ചത് അധികരാത്തിന്‍ മുന്‍ പരിചയമില്ലാതിരുന്ന ഈ രണ്ടാംനിര നേതാവിനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയേക്കാള്‍ സീനിയറായ നേതാക്കള്‍ മന്ത്രിസഭയിലും നിയമസഭയിലുമുണ്ടായിരുന്നു. മൂന്നാം തവണ എത്തിയ എം എല്‍ എമാരെയും മറികടന്നാണ് തുടക്കക്കാരനായ ഇബ്രാഹീം കുഞ്ഞിനെ പ്രധാന വകുപ്പുകളിലൊന്നായ വ്യവസായം ഏല്‍പ്പിച്ചത്.
ലീഗിലെ മുതിര്‍ന്ന നേതാക്കളെയും രാഷ്ട്രീയ വിദഗ്ധരെയും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. പിന്നീട് വന്ന യു.ഡി.എഫ് മന്ത്രിസഭയില്‍ സി എച്ചിന്റെ പുത്രന്‍ എം.കെ മുനീറിന് പോലും അപ്രധാന വകുപ്പ് ലഭിച്ചപ്പോള്‍ തന്റെ വിശ്വസ്തന് കുഞ്ഞാലിക്കുട്ടി പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കിയിരുന്നു. ഇതോടൊയാണ് കുഞ്ഞാലിക്കുട്ടിയുടെ തണലില്‍ മുസ്‌ലിം ലീഗിലെ പ്രമുഖരെ മറികടന്ന് ഇബ്രാഹീം കുഞ്ഞ് പുതിയൊരു അധികാര കേന്ദ്രമായി മാറിയത്.
കുഞ്ഞാലിക്കുട്ടിയുടെ ആശീര്‍വാദത്തോടെ ടി.എ അഹമ്മദ് കബീര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടിയാണ് ഇബ്രാഹീം കുഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായത്. ഇത് അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ശത്രുക്കളെ ഉണ്ടാക്കിയിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ പിന്‍ബലത്തിലാണ് ഇബ്‌റാഹീംകുഞ്ഞ് ഇതിനെ മറികടന്നത്. എന്നാല്‍ മന്ത്രിയായിരിക്കെ തന്നെ അദ്ദേഹത്തിന്റെ ശൈലിക്കെതിരെ ലീഗിന്റെ പല എം.എല്‍.എമാരും പാരാതിയുമായി രംഗത്തെത്തിയിരുന്നു.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡ്, പാലം നിര്‍മാണ കരാറുകളെക്കുറച്ചായിരുന്നു കൂടുതല്‍ പരാതികളും. കൊച്ചിയിലെ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയില്‍ വളര്‍ന്ന ഇബ്രാഹീം കുഞ്ഞ് മുസ്‌ലിം ലീഗില്‍ സ്വത്വ രാഷ്ട്രീയത്തിനപ്പുറം പണക്കൊഴുപ്പിന് പ്രാധാന്യം ലഭിച്ച കാലത്താണ് തന്റെ അധികാരമുറപ്പിച്ചത്. തുടര്‍ച്ചയായി നാല് തവണ നിയമസഭയിലേക്ക് പരിഗണിക്കപ്പെട്ടപ്പോഴും മേഖലയില്‍ നിന്ന് ആരും എതിരുണ്ടായിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സ്വാധീനം പ്രകടമാക്കുന്നതാണ്.