ന്യൂഡൽഹി: കേരളത്തിലെ ക്രൈസ്തവ സഭാ തർക്കത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് നാളെ തുടക്കം. ഓർത്തഡോക്സ് സഭാ പ്രതിനിധികൾ നാളെയും യാക്കോബായ പ്രതിനിധികൾ മറ്റന്നാളും പ്രധാനമന്ത്രിയെ കാണും. മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്ക്കൊപ്പമാകും കൂടിക്കാഴ്ച. ഇരു വിഭാഗത്തിന്റെയും മൂന്ന് പ്രതിനിധികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. അടുത്തയാഴ്ച കത്തോലിക്ക സഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്.



സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടൽ വേഗത്തിലാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർത്ഥിക്കും. പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും തേടണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും. ന്യൂനപക്ഷ സ്കോളർഷിപ്പ്, ലൗ ജിഹാദ്, അടക്കമുള്ല വിഷയങ്ങളിലെ ഇടപെടൽ ആവശ്യപ്പെട്ട് നേരത്തെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കം രൂക്ഷമായി തുടരുന്നതിനിടെയിലാണ് പ്രധാനമന്ത്രി ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തുന്നത്. ഇരു കൂട്ടരേയും ഒരുമിച്ചിരുത്തി പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ശ്രമിച്ചിരുന്നു. ഇത് ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടു കൂട്ടരേയും വെവ്വേറെ പ്രധാനമന്ത്രി ചർച്ചയ്ക്ക വിളിക്കുന്നത്. പി എസ് ശ്രീധരൻ പിള്ളയുടെ നിർദ്ദേശം കണക്കിലെടുത്താണ് ഇത്. വേണമെങ്കിൽ ചർച്ചകൾക്ക് ശേഷം ഇരു കൂട്ടരേയും ഒരുമിച്ചും പ്രധാനമന്ത്രി കാണം.
ഡിസംബർ 28 നാണ് പ്രധാനമന്ത്രി ഓർത്തോഡോക്‌സ് സഭയുടെ വൈദികരുമായി ചർച്ച നടത്തുന്നത്. ഓർത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രോപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക
സഭാ തർക്കം രമ്യമായി പരിഹരിക്കാനായാൽ അത് ബിജെപിക്ക് നേട്ടമാകും എന്ന കാര്യത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും തർക്കമില്ല. കേരളത്തിലെ പ്രബലമായ രണ്ട് ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാനായാൽ കേരളത്തിൽ മുന്നോട്ട് പോകാമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.
