
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കള്ളനോട്ട് വേട്ട. അഞ്ച് ലക്ഷം രൂപയുടെ കളളനോട്ടും നോട്ടടി യന്ത്രങ്ങളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ ( 35 ) എന്നയാളെയാണ് പോലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി ജില്ലയിൽ വ്യാപകമായ പരിശോധന തുടരുകയാണ്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെയും വർക്കല പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസിലെ പ്രത്യക സംഘം നടത്തിയ അന്വേഷണത്തിൽ ആഷിഖ് തോന്നയ്ക്കൽ പിടിയിലായി.

ഇയാൾ പോത്തൻകോട് കാട്ടായിക്കോണം നെയ്യനമൂലയിൽ വീട് വാടകയ്ക്ക് എടുത്ത് ഒരു യുവതിക്കും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു. ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിയ വർക്കല പോലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളർ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയിൽപ്പെടുന്നു. 200 ,500 ,2000 രൂപയുടെ കള്ളനോട്ടുകളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഈ റാക്കറ്റിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും അവരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.