കൊച്ചി: കോണ്‍ഗ്രസില്‍ ഇത്തവണ അപ്രതീക്ഷ സ്ഥാനാര്‍ത്ഥികളുണ്ടാവും എന്ന് വ്യക്തം. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിലവില്‍ രണ്ട് മണ്ഡലത്തിലേക്കാണ് ധര്‍മജനെ പരിഗണിക്കുന്നത്. രണ്ടിടത്തും വിജയസാധ്യത ശക്തമല്ല. ബാലുശ്ശേരിയിലാണ് ധര്‍മജനെ നേരത്തെ പരിഗണിച്ചിരുന്നത്. ദളിത് സംവരണ മണ്ഡലമാണ് ബാലുശ്ശേരി. മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ധര്‍മജന്‍ അവകാശപ്പെടുന്നു. അതേസമയം ധര്‍മജന്റെ വിജയസാധ്യത കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ടീം തന്നെയാവും ഇതും വിലയിരുത്തുക.

വടക്കന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹനനുമായി ധര്‍മജന്‍ കൂടിക്കാഴ്ച്ച നടത്തി. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് വ്യക്തമാണ്. വിജയസാധ്യത ചര്‍ച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസിനോട് താന്‍ ടിക്കറ്റ് ചോദിച്ചിട്ടില്ലെന്നും, പാര്‍ട്ടി ഇങ്ങോട്ടുമൊന്നും പറഞ്ഞില്ല എന്നാണ് ധര്‍മജന്‍ പറയുന്നത്. എന്നാല്‍ പുതുഖുങ്ങളെയും യുവാക്കളെയും പൊതുസമ്മതരെയും മത്സരിപ്പിക്കാന്‍ ഇറക്കണമെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം ശക്തമായി തന്നെ നടപ്പാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്ഥ്വത്തില്‍ എതിര്‍പ്പുമായി ദളിത് കോണ്‍ഗ്രസ് ബാലുശ്ശേരിയിലുണ്ട്. നിലവില്‍ ഇത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തില്‍ സിപിഎമ്മിനുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. ബാലുശ്ശേരിയില്‍ മത്സരിക്കണമെന്ന് ഇത്തവണ കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ധര്‍മജനെ വൈപ്പിനില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത് കുറച്ച് കൂടി വിജയസാധ്യത കൂടുതലുള്ള മണ്ഡലമാണ്. കൊച്ചിക്കാരനെന്ന ആനുകൂല്യവും ധര്‍മജന് ലഭിക്കും.
പാര്‍ട്ടി പറഞ്ഞാല്‍ ഏത് മണ്ഡലത്തിലും കളിക്കാന്‍ റെഡിയാണെന്ന് ധര്‍മജന്‍ നേരത്തെ പറഞ്ഞിരുന്നു. ബാലുശ്ശേരിയില്‍ എതിര്‍പ്പുയര്‍ന്നത് കൊണ്ട് കൂടിയാണ് ചര്‍ച്ചകള്‍ നടന്നത്. പിവി മോഹനനുമായി എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇവിടെ വെച്ചാണ് സ്ഥാനാര്‍ത്ഥിത്വവും മണ്ഡലവും ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയായത്. ധര്‍മജനെ പോലൊരാള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മോഹനന്‍ പറഞ്ഞു. അതേസമയം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ധര്‍മജനെ പൂര്‍ണമായും അംഗീകരിക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. ധര്‍മജന്‍ സജീവ രാഷ്ട്രീയത്തിലൊന്നുമില്ലാതെ ഇപ്പോള്‍ ടിക്കറ്റ് ചുളുവില്‍ നേടിയെടുക്കുന്നു എന്നും വിമര്‍ശനമുണ്ട്.