തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍വീട്ടില്‍ ശാഖ (51) യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. മുമ്പു ശാഖയെ രണ്ടു തവണ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നെന്നും പോലീസ്. ശാഖയുടെ ഭര്‍ത്താവ് അരുണി(28) ന്റെ കുറ്റസമ്മത മൊഴി വെള്ളറട പോലീസ് രേഖപ്പെടുത്തി.

26-ാം തീയതിയാണ് ത്രേസ്യപുരം പ്ലാന്‍കാല പുത്തന്‍വീട്ടില്‍ ആല്‍ബര്‍ട്ട് ഫിലോമിന ദമ്പതികളുടെ മകള്‍ ശാഖയെ ബോധരഹിതയായി വീടിനുള്ളില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ബോധരഹിതയായി എന്നാണ് ഭര്‍ത്താവ് അരുണ്‍ പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടുകൂടി കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നുള്ള അരുണിന്റ നിലപാടും ശാഖയുടെ ശരീരത്തില്‍ കണ്ട ചോരപ്പാടുകളും നാട്ടുകാരിലും പോലീസിലും സംശയം ജനിപ്പിച്ചതോടെ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ശാഖയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചു.

പോലീസ് പറയുന്നത് ഇങ്ങനെ:
ശാഖയെ വിവാഹം കഴിക്കാന്‍ അരുണ്‍ നിരവധി ഉപാധികളും വന്‍തുകയും ആവശ്യപ്പെട്ടിരുന്നു. അഞ്ചുലക്ഷം രൂപ വിവാഹത്തിനു മുമ്പു തന്നെ അരുണിനു ശാഖ നല്‍കി. കോടികള്‍ വിലമതിക്കുന്ന വീടും സ്ഥലവും തന്റെ പേരില്‍ എഴുതിവയ്ക്കണമെന്ന് അരുണ്‍ നിര്‍ബന്ധം പിടിച്ചു. കുട്ടികള്‍ വേണമെന്ന് ശാഖ നിര്‍ബന്ധം പിടിച്ചപ്പോള്‍ അരുണ്‍ വഴങ്ങിയില്ല. പ്രായവ്യത്യാസം ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് അരുണ്‍ പറഞ്ഞെങ്കിലും ശാഖ സമ്മതിച്ചില്ല. വിവാഹം രഹസ്യമായി വയ്ക്കണമെന്ന് അരുണിന്റെ ആവശ്യത്തിന്റെ പേരിലും തര്‍ക്കമുണ്ടായി. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതും കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് പ്രേരകമായി. രണ്ടാഴ്ച മുമ്പ് കുന്നത്തുകാല്‍ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപായപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ക്കു വേഗമേറിയത്.
രാത്രി കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ശാഖയെ തള്ളിയിട്ട് അരുണ്‍ കൈകള്‍കൊണ്ട് ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കി ഹാളില്‍ ഷോക്കേസിനു സമീപം കൊണ്ടുപോയി കമഴ്ത്തിക്കിടത്തി. ഷോക്കേസിനുള്ളില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതാലാങ്കാരത്തിന് ഉപയോഗിച്ചിരുന്ന വയര്‍ ദേഹത്ത് ചുറ്റി ഷോക്കേല്‍പ്പിക്കുകയായിരുന്നു താഴത്തെ നിലയില്‍ . മരിച്ചെന്ന് കരുതി നാട്ടുകാരെ വിളിച്ചു കൂട്ടുന്നതിനിയില്‍ മര്‍ദനത്തിനിടയില്‍ ഷര്‍ട്ടില്‍ പുരണ്ട രക്തക്കറ മാറ്റാന്‍ അരുണ്‍ വിട്ടുപോയതാണു കൊലപാതകമെന്ന നിഗമനത്തിലെത്താന്‍ പോലീസിന് സഹായകമായത്.
ധനികകുടുംബത്തിലെ അംഗമായ ശാഖയ്ക്ക് ബാല്യത്തിലേ അച്ഛനെ നഷ്ടമായി. ബന്ധുവീട്ടില്‍ നിന്നാണ് വളര്‍ന്നതും പഠിച്ചതും. അഞ്ച് സഹോദരങ്ങള്‍ വിവാഹിതരായിട്ടും തനിക്ക് വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു ശാഖ. എട്ടേക്കറിലധികം റബ്ബര്‍കൃഷിയിടം ഉള്‍പ്പെടെ സാമ്പത്തിക ഭദ്രതയുണ്ടായിരുന്നു. മുമ്പ് കാരക്കോണത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിയെങ്കിലും പിന്നീട് സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്‍സി ഓര്‍ഗനൈസറായി ജോലിചെയ്യുകയായിരുന്നു. മറ്റൊരു ആശുപത്രിയിലെ ജീവനക്കാരനായ അരുണ്‍ സഹായിയായി എത്തിയത്.
മൂന്നുവര്‍ഷംമുമ്പ് പക്ഷാഘാതമുണ്ടായ അമ്മ ഫിലോമിനയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിക്കുമ്പോഴാണ് ബിരുദധാരിയും ആശുപത്രിയിലെ ജീവനക്കാരനുമായ അരുണിനെ ശാഖ പരിചയപ്പെടുന്നത്. ബിരുദാനന്തര ബിരുദമുള്ളയാളാണ് അരുണ്‍.
ധാരാളം ഭൂസ്വത്തിന് ഉടമയായ ശാഖ യുമായുള്ള പരിചയം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. മതാചാരപ്രകാരം കഴിഞ്ഞ ഒകേ്ടാബര്‍ 20ന്, ത്രേസ്യാപുരത്തെ ഒരു ദേവാലയത്തില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രായവ്യത്യാസമുള്ള യുവാവുമായുള്ള വിവാഹെത്ത ശാഖയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. വിവാഹച്ചടങ്ങുകളില്‍നിന്നും ഇവര്‍ വിട്ടുനിന്നു. അതേ സമയം വിവാഹത്തലേന്ന് അരുണ്‍ കല്യാണത്തില്‍നിന്നു പിന്മാറി. പിന്നീട് ചില ആവശ്യങ്ങളുമായാണ് വിവാഹത്തിനെത്തിയത്. ചടങ്ങില്‍ അരുണിന്റെ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ല. കുറച്ച് കൂട്ടുകാര്‍ മാത്രമാണെത്തിയത്.
കൊലപാതക വിവരം പുറത്തായപ്പോഴാണ് അരുണ്‍ വിവാഹിതനാെയന്ന കാര്യം അരുണിന്റെ രക്ഷിതാക്കള്‍ പോലും അറിഞ്ഞത്.
അന്ന് രാത്രി നടന്നതിങ്ങനെ:
ഇരുപത്തിയഞ്ചാം തീയതിയിലെ വാക്കേറ്റം കൈയാങ്കളിയിലെത്തി. ശാഖയുടെ മുഖത്ത് ശക്തമായി അടിക്കുകയും മുഖംപൊത്തിപ്പിടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അവര്‍ ബോധരഹിതയായി. ശാഖ മരിച്ചെന്നു അരുണ്‍ തെറ്റിദ്ധരിച്ചു. ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം വൈദ്യുത അലങ്കാര വിളക്കുകള്‍ക്ക് വേണ്ടി ഘടിപ്പിച്ചിരുന്ന വയറുകള്‍ ശാഖയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. ഈ സമയം ശാഖക്ക് ബോധം വീണ്ടു കിട്ടിയെങ്കിലും അരുണ്‍ മരണം ഉറപ്പാക്കുകയായിരുന്നു. വീട്ടില്‍ ശാഖയുടെ കിടപ്പുരോഗിയായ അമ്മ മാത്രണുണ്ടായിരുന്നത്.
ആഴ്ചകള്‍ക്കു മുമ്പ് ഇന്‍ഡക്ഷന്‍ കുക്കറിലുടെ വൈദ്യുതി കടത്തിവിട്ട് ശാഖയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടു. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.