തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം സംസ്‌കരിച്ചു. നെടുമങ്ങാട്ടെ കുടുംബ വീട്ടിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. രാത്രിയോടെയായിരുന്നു സംസ്‌കാരം. പോസ്റ്റ്‌മോർട്ടം നടപടികളും, കൊറോണ പരിശോധനയും പൂർത്തിയാക്കിയ ശേഷം വൈകീട്ട് ഏഴ് മണിയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ശേഷം ഭാരത് ഭവനിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിനുവെച്ചു. കലാ,സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൊതു ദർശനത്തിനുള്ള ക്രമീകരണങ്ങൾ. ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ നെടുമങ്ങാട് അപകടത്തിൽപ്പെട്ടത്.
