ബെയ്ജിംഗ്: കൊറോണ പ്രഭവ കേന്ദ്രമായ ചൈന ജീവനുള്ള മൃഗങ്ങളെ പാഴ്സലുകളാക്കി അയക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ കയറ്റി അയച്ച പല മൃഗങ്ങളിലും വൈറസ് ബാധയും കണ്ടെത്തിയിട്ടുണ്ട്.
പടിഞ്ഞാറൻ ചൈനയിലെ സിചുവാനിലെ ചെംഗ്ഡുവിൽ ഇസഡ് ടി ഒ എന്ന കൊറിയർ കമ്പനിയുടെ ട്രക്കിനുള്ളിലാണ് തിങ്കളാഴ്ച 160 ഓളം പൂച്ചകളെയും നായ്ക്കളെയും പായ്ക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. ചെംഗ്ഡു ഐഷിജിയ എന്ന മൃഗസംരക്ഷണ സംഘടനയാണ് വാഹനം തടഞ്ഞത്. ട്രക്കിലെ എല്ലാ മൃഗങ്ങളും 3 മാസത്തിൽ താഴെയുള്ള പ്രായമുള്ളവയായിരുന്നു. ഇതിൽ നാലു മൃഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റു പല മൃഗങ്ങളിലും വൈറസ് ബാധയും കണ്ടെത്തിയിട്ടുണ്ട്.
റോയിട്ടേഴ്സ് പുറത്തു വിട്ട വീഡിയോയിൽ, നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും പാഴ്സലുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നതായി കാണാം. പിടിച്ചെടുത്ത മൃഗങ്ങൾക്ക് ചെംഗ്ഡു ഐഷിജിയ പ്രവർത്തകർ ഭക്ഷണം നൽകുകയും ചെയ്തു.38 മൃഗങ്ങളെ ഒഴികെ മറ്റ് എല്ലാ മൃഗങ്ങളെയും മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും, വൈറസ് ബാധ കണ്ടെത്തിയവയ്ക്ക് വൈദ്യസഹായം നൽകുകയും ചെയ്തു.
ജീവനുള്ള മൃഗങ്ങളെ അനധികൃതമായി കടത്താൻ ശ്രമിച്ചതിന് കൊറിയർ കമ്പനി ക്ഷമ ചോദിച്ചെങ്കിലും , സംഭവം വിവാദമുണ്ടാക്കിയിട്ടുണ്ട്. ലോകമൊന്നടങ്കം കൊറോണ മഹാമാരിയിൽ പകച്ച് നിൽക്കുമ്പോഴാണ് വൈറസ് ബാധയുള്ള മൃഗങ്ങളെ ചൈന പാഴ്സലായി അയക്കാൻ ശ്രമിച്ചത്.1700 കിലോമീറ്റർ അകലെയുള്ള ഷെൻഷെൻ ഉൾപ്പെടെ ചൈനയിലെ വിവിധ സ്ഥലങ്ങളിലേക്കായിരുന്നു പാഴ്സലുകൾ അയക്കാനിരുന്നത്.
ജീവനുള്ള എലികൾ, ആമകൾ, പല്ലികൾ എന്നിവയെ പായ്ക്ക് ചെയ്ത അന്ധ ബോക്സുകൾ ടൊബാവോ പോലുള്ള വെബ്സൈറ്റുകളിൽ വിൽപ്പനയ്ക്കെത്തിയിട്ടുമുണ്ട്.