തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയുള്ള 18 ദിവസത്തെ നിരാഹാര സമരത്തിന് ശേഷവും കരുത്തിന്റെ പര്യായമാവുകയാണ് ദയാബായി. ദുരിതബാധിതർക്കായുള്ള പോരാട്ടം ഇനിയും തുടരും എന്നാണ് ദയാബായിയുടെ നിലപാട്. കാസർകോഡ് എയിംസ് വേണമെന്ന നിലപാടിൽ ദയാബായി ഉറച്ചുനിൽക്കുകയാണ്. 18 ദിവസത്തെ നിരാഹാരസമരത്തിന് ശേഷവും തന്റെ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് ദയാബായി പ്രതികരിച്ചു. പൊലീസുകാർ നിർബന്ധിച്ച് സ്ട്രെച്ചറിൽ കയറ്റിയപ്പോൾ മുട്ടിന് ചെറിയൊരു പ്രശ്നം സംഭവിച്ചു. അതിന്റെ വേദനയും പ്രശ്നവുമുണ്ട്.

കേരളത്തിൽ ഇത്രയും വർഷങ്ങളായി ആളുകൾ ഇങ്ങനെ കിടക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഓരോ സമരത്തിലും എന്തെങ്കിലും കിട്ടും. പിന്നെയും സമരം. ഇവര് സമരക്കാരായി പോകുന്നത് പോലെയാണ് കാര്യങ്ങൾ. എയിംസിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഞങ്ങളുടെ ആദ്യത്തെ ആവശ്യം അതായിരുന്നു. എയിംസിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യം അവർക്ക് ഒരു ഗവേഷണ മനസ്ഥിതി ഉണ്ട്. അതിവിടെ ഒരിടത്തും ഇല്ല. അതുകൊണ്ടാണ് എയിംസ് ഇവിടെ തന്നെ വേണമെന്ന് ആവശ്യപ്പെടുന്നത്. ദയാബായി പ്രതികരിച്ചു.

എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായി നടത്തിയിരുന്ന 18 ദിവസത്തെ നിരാഹാര സമരം രണ്ട് ദിവസമാണ് അവസാനിപ്പിച്ചത്. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ദയാബായി വ്യക്തമാക്കിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.