തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകി. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനാണ് സ്പീക്കർ ഗവർണറെ സന്ദർശിച്ചത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി.

സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. പ്രത്യേക സമ്മേളനത്തിന് ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി. ഇതിന് പിന്നാലെയാണ് ഗവർണർ അനുമതി നൽകുന്നത്.

കാർഷിക നിയമ ഭേദഗതിയ്‌ക്കെതിരെയായ പ്രമേയം പാസാക്കാനാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനൊരുങ്ങിയത്. ബുധനാഴ്ച്ച സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും ഗവർണർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്നാണ് ഡിസംബർ 31 ന് വീണ്ടും പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ ശുപാർശ നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്പീക്കർ ഗവർണറെ നേരിട്ട് കണ്ടത്.