ദില്ലി: കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ച് സർക്കാരിന് മുന്നറിയിപ്പുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്. വിസി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ വിധി ആയുധമാക്കുന്നത്.

വിധിയുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ വി സിമാർക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള വിസി നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. വിസിമാരുടെ നിയമനത്തിനെതിരെ പരാതി നൽകിയവർ കെടിയു വിധി തുടർ നിയമപോരാട്ടത്തിന് ഉപയോഗിക്കും. കണ്ണൂർ വിസി കേസ് സുപ്രീം കോടതി പരിഗണനയിലാണ്.

കെടിയുവില്‍ വി സി നിയമനത്തിന് പാനല്‍ നല്‍കുന്നതിന് പകരം ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയത്. കൂടാതെ സെർച്ച് കമ്മറ്റിയിൽ വിദ്യാഭ്യാസ മേഖലയിലെ പ്രധാന വ്യക്തികൾ ഉണ്ടാകണമെന്ന യു ജി സി ചട്ടം മറികടന്ന് ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കി. യു ജി സി ചെര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹര്‍ജിക്കാന്‍ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാല്‍ നിയമനം 2015 – ലെ സാങ്കേതിക സര്‍വ്വകലാശാല നിയമത്തിലെ നടപടി ക്രമങ്ങൾ പാലിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2013 – ലെ യു ജി സി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലും നിയമനം നടത്താമെന്ന സർക്കാരിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ്.
2019 ലാണ് രാജശ്രീ എം എസിനെ വൈസ് ചാൻസലറായി നിയമിച്ചത്. കാലാവധി തീരാൻ ആറ് മാസം ബാക്കി നിൽക്കയാണ് കോടതി ഉത്തരവിലൂടെ വിസി പുറത്തുപോകുന്നത്. സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജിയുടെ സാധ്യത തേടുകയാണ് സർക്കാർ. കെടിയു വി സി സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട ഡോ എം എസ് രാജശ്രീയും ഹർജി നൽകാനാണ് ശ്രമിക്കുന്നത്.