തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാർട്ടി കേഡര്‍മാരോട് സംസാരിക്കാനില്ല. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വരുന്നു. പാർട്ടി കേഡർമാർ നുഴഞ്ഞു കയറി, പ്രതികരണം വേണ്ടവർ രാജ്ഭവനെ സമീപിക്കുക.സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. ചിലർ മാധ്യമ പ്രവർത്തകർ ആയി നടിക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം വി.സിമാര്‍ രാജിവെച്ച് സ്വയം പുറത്തു പോയില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി പുറത്താക്കുമെന്നാണ് രാജ്ഭവന്റെ മുന്നറിയിപ്പ്. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനുമാണ് രാജ്ഭവന്റെ നീക്കം. വി.സിമാര്‍ക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്നാണ് രാജ്ഭവന് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് 11.30 ന് മുമ്പായി രാജിവയ്ക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വി.സിമാര്‍ക്ക് നല്കിയ നിര്‍ദേശം. എന്നാല്‍ എല്ലാ വി.സിമാരും രാജി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ അടിയന്തര മുന്നറിയിപ്പ്. രാജിവെച്ചൊഴിഞ്ഞില്ലെങ്കില് അതാത് വി.സിമാര്‍ക്ക് 12 മണിക്ക് രാജ്ഭവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.