തിരുവനന്തപുരം : സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കല്പന പുറപ്പെടുവിച്ചത് നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഗവർണറുടേത് ഏകപക്ഷീയ നടപടിയാണ്. സര്‍ക്കാരിനോട് ആലോചിക്കാതെയുളള നടപടി വ്യസനകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാൻ കഴിയില്ല. സര്‍ക്കാരിന് കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്നും ബിന്ദു പറഞ്ഞു. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ സർവകലാശാലകൾ ഫാഷിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഗവർണറുടെ നടപടിയിൽ നിയമവശങ്ങൾ നോക്കി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു.
