മുംബൈ : ലോകപ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവർത്തകയുമായ ഡോ. ശീതൾ ആംതെ കരജ്ഗിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോർഡ് അംഗവുമായിരുന്നു ശീതള്‍. ചന്ദ്രപൂർ ജില്ലയിലെ വരോറയിലെ സ്വവസതിയായ ആനന്ദ്‌വനിലാണ് അവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബാബാ ആംതേയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതൾ. കഴിഞ്ഞ ആഴ്ച മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളെക്കുറിച്ച് ആരോപണമുന്നയിച്ചുകൊണ്ട് ശീതൾ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ രണ്ടുമണിക്കൂറുകൾക്കം അത് പിൻവലിച്ചു. ഇന്ന് രാവിലെ ‘വാര്‍ ആന്‍ഡ‍് പീസ്’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 1949ലാണ് ബാബാ ആംതെ മഹാരോഗി സേവാസമിതി സ്ഥാപിച്ചത്.
