കാൺപൂർ: റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ അടുത്ത ഘട്ട പരീക്ഷണത്തിന് അടുത്താഴ്ചയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. കാൺപൂർ ഗണേശ് ശങ്കർ മെഡിക്കൽ കോളേജിലാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ ആർ.ബി കമലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്നും അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

180ഓളം പേരാണ് ഇതുവരെ വാക്‌സിൻ പരീക്ഷണത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗവേഷണ വിഭാഗം തലവനായ സൗരഭ് അഗർവാളാണ് കുത്തിവെപ്പിനുള്ള വാക്‌സിന്റെ അളവ് നിശ്ചയിക്കുക. ആദ്യ ഡോസ് നൽകിയ ശേഷം കുത്തിവെച്ചവരെ കൃത്യമായി നിരീക്ഷിക്കും. അതിനുശേഷമാണ് അടുത്ത ഡോസ് നൽകണമോയെന്ന് തീരുമാനിക്കുകയെന്ന് ആർ.ബി കമൽ അറിയിച്ചു.

21 ദിവസത്തെ ഇടവേളയിൽ മൂന്ന് തവണ വാക്‌സിൻ കുത്തിവെച്ച ശേഷം ഏഴ് മാസത്തോളം ഇവരെ നിരീക്ഷിക്കും. കുത്തിവെപ്പ് നടത്തിയവരുടെ ശാരീരികനില പരിശോധിച്ചാൽ മാത്രമേ വാക്‌സിൻ വിജയകരമാണെന്ന് ഉറപ്പിക്കാനാകൂയെന്ന് അധികൃതർ വിശദീകരിച്ചു. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഡോ.റെഡ്ഡീസ് ലബോറട്ടറിക്കാണ് ഇന്ത്യയിൽ സ്പുട്‌നിക്കിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളും വിതരണവും നടത്താൻ അനുമതി നൽകിയിട്ടുള്ളത്. വാക്‌സിൻ വിജയകരമായാൽ 100 മില്യൺ ഡോസുകൾ ഇന്ത്യയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു റഷ്യ പുതിയ കൊറോണ വാക്‌സിന് അംഗീകാരം നൽകിയത്. ലോകത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത വാക്‌സിനായിരുന്നു റഷ്യയുടെ സ്പുടിനിക്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മകളിലടക്കം ഈ വാക്‌സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവെക്കുകയും ചെയ്തിരുന്നു.