ഫലസ്തീനിൽ പുതിയ പ്രദേശങ്ങളിലേക്കുള്ള അധിനിവേശം ഉപേക്ഷിക്കണമെന്ന് ഇസ്രയേലിനോട് യു.എൻ മനുഷ്യാവകാശ സമിതി. അന്താരാഷ്ട്ര ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് ഇസ്രയേലിന്റെതെന്ന് സമിതി കുറ്റപ്പെടുത്തി. അടുത്ത ആഴ്ച യു.എൻ പൊതുസഭ ഈ വിഷയം ചർച്ച ചെയ്യും. ഭാവിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമായി കാണുന്ന പ്രദേശങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രയേൽ നീക്കം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് യു.എൻ മനുഷ്യാവകാശ സമിതി പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി വിഷയത്തിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിൽ തുടരുന്ന ഇസ്രയേൽ അതിക്രമങ്ങളെയും യു.എൻ സമിതി അപലപിച്ചു. 28 പേജുള്ള വിശദമായ അന്വേഷണ റിപ്പോർട്ടും സമിതി യു.എൻ പൊതുസഭക്കു മുമ്പാകെ സമർപ്പിക്കും. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഹനിക്കാൻ ഇസ്രയേൽ തുടരുന്ന ആസൂത്രിത നീക്കങ്ങൾ പ്രതിപാദിക്കുന്നതാണ് റിപ്പോർട്ട്. ഫലസ്തീൻ ജനതക്ക് അവകാശപ്പെട്ട പ്രദേശങ്ങളിൽ നിന്ന് അവരെ പുറന്തള്ളി ജൂതകുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്ന നീക്കം യു.എൻ ചട്ടങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.
