ലാഹോർ: പാകിസ്താനിലെ ലാഹോറിലെ മൃഗശാലയിൽ രണ്ട് വെളുത്ത കടുവക്കുട്ടികൾ ചത്തത് കോവിഡ് ബാധിച്ചെന്ന് കണ്ടെത്തൽ. 11 ആഴ്ച പ്രായമുള്ള കടുവക്കുട്ടികളാണ് കഴിഞ്ഞ മാസം 30ന് ചത്തത്.

പാകിസ്താനിൽ സാധാരണയായി കാണപ്പെടുന്ന പൂച്ചകളുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പാൻല്യുേകാപെനിയ എന്ന വൈറസ് ബാധിച്ചതാണെന്ന നിഗമനത്തിലായിരുന്നു അധികൃതർ.

എന്നാൽ അണുബാധ കാരണം കടുവക്കുട്ടികളുടെ ശ്വാസകോശത്തിന് കാര്യമായ തകരാറ് സംഭവിച്ചതായി രാസപരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് കടുവക്കുട്ടികൾ ചത്തത് കോവിഡ് ബാധജച്ചാണന്ന് കണ്ടെത്തിയത്.
പി.സി.ആർ പരിശോധന നടത്തിയിട്ടില്ലെങ്കിലും കോവിഡ ് ബാധയുടെ ഇരകളാണ് കടുവക്കുട്ടികളെന്ന് മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ കിരൺ സലീം പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കടുവക്കുട്ടികൾ ചത്തതോടെ മൃഗശാല അധികൃതർ മുഴുവൻ ഉദ്യോഗസ്ഥരുടെയും കോവിഡ് പരിശോധന നടത്തി. ഇതിൽ കുടവക്കുട്ടികളെ പരിപാലിച്ചിരുന്ന ഒരാൾ ഉൾപ്പെടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കടുവക്കുട്ടികൾക്ക് കോവിഡ് ആണെന്ന കണ്ടെത്തലിനെ ശക്തിപ്പെടുത്തുന്നതായും പരിപാലിക്കുയും ഭക്ഷണം നൽകുകയും ചെയ്ത വ്യക്തിയിൽ നിന്നാകാം അവക്ക് രോഗം ബാധിച്ചതെന്നും സലീം കൂട്ടിച്ചേർത്തു.
മോശം ജീവിത സാഹചര്യങ്ങൾ മൂലം നൂറു കണക്കിന് മൃഗങ്ങളാണ് പാകിസ്താനിലെ മൃഗശാലകളിൽ ചത്തുവീഴുന്നത്. ഇത് മൃഗസംരക്ഷണ പ്രവർത്തകരുടെ രോഷത്തിനിടയാക്കിയിട്ടുണ്ട്.