കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻഗെൻഡെയിൽ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായി ചികിത്സ തേടിയ ഇയാൾ നിരീക്ഷണത്തിലാണ്.

ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജന്തുക്കളിൽ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകി.