തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. സുകുമാരക്കുറുപ്പ് മരണപ്പെട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ ബാഹ്യ സമ്മർദ്ദങ്ങളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് പലയിടത്തും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അലി അക്ബർ ആരോപിച്ചു. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സുകുമാരക്കുറുപ്പ് മരിച്ചുവെന്ന തരത്തിലുള്ള നീക്കങ്ങൾ ശരിയല്ലെന്നും കുറുപ്പിന്റെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും പരിശോധിച്ചതിൽ നിന്ന് അദ്ദേഹം മരിച്ചിട്ടില്ലെന്ന് തനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അലി അക്ബർ വ്യക്തമാക്കുന്നു. സുകുമാരക്കുറുപ്പ് ലോകത്ത് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള ചില സൂചനകൾ ഫയലുകളിൽ നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. ബ്രൂണെയിലെ ഒരു ഹോട്ടലിൽ സുകുമാരക്കുറുപ്പ് നിരന്തരമായി വരാറുണ്ടായിരുന്നു. അവിടെ നിന്ന് സന്ധ്യയ്ക്ക് ശേഷം ഭക്ഷണം കഴിച്ചു മടങ്ങുന്ന ഇയാൾ, താൻ ഇന്ത്യൻ വംശജനായ മലേഷ്യക്കാരനാണെന്നാണ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്.
എന്നാൽ ഇയാൾ മലയാളം സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറ്റുള്ളവർക്ക് സംശയം തോന്നിയത്. ഈ വ്യക്തി സുകുമാരക്കുറുപ്പ് തന്നെയാണെന്ന് നൂറു ശതമാനം വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അലി അക്ബർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ ചില രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. കേരള പോലീസ് ഈ വിവരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ സുകുമാരക്കുറുപ്പിനെ പിടികൂടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുകുമാരക്കുറുപ്പ് മരണപ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ ചില കോണുകളിൽ നിന്ന് പോലീസിന് മേൽ കടുത്ത സമ്മർദ്ദമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സുകുമാരക്കുറുപ്പിനെ പിടികൂടാൻ കഴിയാത്തത് പോലീസിന്റെ കഴിവുകേടല്ല, മറിച്ച് പല മേഖലകളിൽ നിന്നും പോലീസിനെ പിന്നോട്ട് വലിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നത്.
വ്യത്യസ്ത മേഖലകളിൽ സുകുമാരക്കുറുപ്പിന് വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് പോലീസ് സേനയിലും, അഭിഭാഷക രംഗത്തും, രാഷ്ട്രീയത്തിലും, സാമുദായിക തലത്തിലും വലിയ സ്വാധീനമാണുള്ളത്. കൂടാതെ സാമ്പത്തികമായും ഇവർ വളരെ ഉന്നത നിലയിലാണ്. കേസിന്റെ അന്വേഷണ സമയത്ത് ഈ സ്വാധീനങ്ങളെല്ലാം സുകുമാരക്കുറുപ്പിന് അനുകൂലമായി മാറിയെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അലി അക്ബർ വെളിപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.