Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews20 വാര്‍ റൂം, കെപിസിസിയില്‍ സെന്‍ട്രല്‍ വാര്‍ റൂം; ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

20 വാര്‍ റൂം, കെപിസിസിയില്‍ സെന്‍ട്രല്‍ വാര്‍ റൂം; ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ 20 വാര്‍ റൂമുകള്‍ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തില്‍ തുറക്കും. കെപിസിസിയില്‍ സെന്‍ട്രല്‍ വാര്‍ റൂമും പ്രവര്‍ത്തിക്കും.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗ ങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും.

ജനുവരി ഏഴിന് വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ 5000 വനിതകള്‍ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. 7ന് ഉച്ചയ്ക്ക് 2 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി.വേണുഗോപാല്‍ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കും. ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഭൂപതിവ് നിയമഭേദഗതി എത്രയും വേഗം നടപ്പാക്കണം. ഗവര്‍ണ്ണറും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒത്തുകളിച്ച് നിയമം നടപ്പാക്കുന്നതില്‍നിന്ന് ഒളിച്ചോടുകയാണെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്തെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയിലാണ്. റബറിന് 250 രൂപ വില ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരമേറ്റവര്‍ ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. സംഭരിച്ച നെല്ലിന്റെ വിലകിട്ടാതെ കര്‍ഷകര്‍ കടക്കെണിയിലാണ്. കര്‍ഷക ആത്മഹത്യകള്‍ തുടരുകയാണ്. വന്യജീവി ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. കര്‍ഷക പ്രശ്‌നം ഏറ്റെടുത്ത് സമരം നടത്തുന്ന കര്‍ഷക കോണ്‍ഗ്രസിന് എല്ലാ പിന്തുണയും നല്കും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. മറിയക്കുട്ടിയെ പോലുള്ള 50 ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കാത്തതുമൂലം വലിയൊരു ജനവിഭാഗം കൊടിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments