ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപിന്‍റെ നികുതി ഭീഷണികൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുകയാണ് ചൈന. അമേരിക്കൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച ചൈനയുടെ തിരിച്ചടി തുടരുകയാണ്. അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ ടെക്ക് ഭീമനായ ഗൂഗിളിനും ചൈന പണി വച്ചിരിക്കുകയാണ്. വിശ്വാസലംഘനങ്ങള്‍ ആരോപിച്ച് യു എസ് ടെക് ഭീമനായ ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചു എന്നതാണ് ഇക്കൂട്ടത്തിലെ പുതിയ വാർത്ത. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.
അമേരിക്കയിൽനിന്നുള്ള കൽക്കരി ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക തീരുവ ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രൂഡ് ഓയിൽ, കാർഷിക ഉപകരണങ്ങൾ, കാറുകൾ എന്നിവയ്ക്ക് 10% അധിക തീരുവയും ചുമത്തുമെന്ന് ചൈനീസ് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഏകപക്ഷീയമായ നികുതി വർധനക്കെതിരെ ലോകവ്യാപാര സംഘടനയിൽ ചൈന പരാതിയും നൽകി.